ഷാജികൈലാസ്- പൃഥ്വീരാജ് കൂട്ടുകെട്ടില്‍ എത്തുന്ന ‘കടുവ’ക്കു വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 12 വര്ഷം നീണ്ട പൊലീസ് വേട്ടയാടലിനെ അതി ജീവിച്ചു ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരന്‍ പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറവച്ചന്റെ കഥയാണ് ‘കടുവ’ എന്നാണ് പറയപ്പെടുന്നത്.
മ്ലാപ്പറമ്ബില്‍ ഔസേപ്പച്ചന്റെ മകന്‍ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചനെ നാട്ടുകാര്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ ധൈര്യവും പോരാട്ട വീര്യവും കൊണ്ടാണ്. പരമ്ബരാഗതമായി കിട്ടിയ റബ്ബറും കൃഷികളും, കുറച്ചു പൊതുപ്രവര്‍ത്തനവും, ബിസിനസുമൊക്കെയായി കുറുവച്ചന്‍ ജീവിച്ചു വരുന്നതിനിടെ ആയിരുന്നു ഒരു കേസില്‍ അകപ്പെടുന്നത്.
ഭാര്യയുടെ ബന്ധു ആയ എംഎല്‍എക്കെതിരെ പഞ്ചായത്ത് മെമ്ബര്‍ കേസ് കൊടുത്തപ്പോള്‍ കുറുവച്ചന്‍ ആയിരുന്നു സാക്ഷി. ഈ കേസ് പിന്നീട് പിന്‍വലിച്ചെങ്കിലും എംഎല്‍എയുടെ അപ്രീതിക്ക് ഇത് പാത്രമായി. ആ സമയത്താണ് പള്ളിയിലെ ഒരു പിയാനോ വികാരിയച്ചന്‍ മോഷ്ടിച്ചു എന്നു കാണിച്ച് കുറുവച്ചന്‍ കേസിന് പോയത്. ഇതോടെ പോലീസും അന്നാട്ടിലെ പൌരോഹിത്യവും കുറുവച്ചന് എതിരായി. ജോസഫ് തോമസ് ഐ.പി.എസ് എന്ന ഐ.ജിയും പള്ളിയും പറഞ്ഞിട്ട് കേള്‍ക്കാത്ത കുറുവച്ചനെ ഒതുക്കുവാന്‍ അവര്‍ തീരുമാനിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്തതിനാല്‍ ആരെയും പേടിക്കില്ല എന്നതായിരുന്നു കുറുവച്ചന്‍റെ പക്ഷം. അതോടെയാണ് നീണ്ട 12 വര്‍ഷത്തെ പൊലീസ് വേട്ട ആരംഭിക്കുന്നത്.
ഐ.ജി ജോസഫ് തോമസിനെ പ്രീണിപ്പിക്കാന്‍ പൊലീസ് മത്സരിച്ചു. ജോസഫ് തോമസിന്റെ സഹോദരനാണ് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിന്റെ എം.ഡി ആയ വി.ജെ കുര്യന്‍ ഐ.എസ്.എസ്. ഒരു വീട്ടില്‍ തന്നെ ഐ.എ.എസും ഐ.പി.എസും. എന്നാല്‍ കുറുവച്ചന്‍ ഇവരെ ആരെയും വകവെച്ചില്ല. ഇത് അധികാരികളുടെ വാശി കൂട്ടി. അടുത്ത പറമ്ബില്‍നിന്ന് റബ്ബര്‍ ചിരട്ട മോഷ്ടിച്ചു, അനധികൃതമായി തോക്ക് കൈവശം വെച്ചു, വെടിമരുന്ന് നിയമം ലംഘിച്ച് സൂക്ഷിച്ചു, എന്നു തുടങ്ങി ഭീകര പ്രവര്‍ത്തനം വരെ അതില്‍ പെടും. ദലിത് സ്ത്രീയെ പീഡിപ്പിച്ചെന്ന കേസും ഉണ്ട്. മാലമോഷണക്കേസിലും കുറുവച്ചന്‍ പ്രതി ആയി. നോക്കിപ്പേടിപ്പിച്ചു എന്നു മറ്റൊരു കേസ്. പക്ഷേ കോടതിയില്‍ എത്തിയപ്പോള്‍ എല്ലാം പൊളിഞ്ഞു. കുറുവച്ചന്‍ രാമപുരത്ത് വച്ച് തോക്കുചൂണ്ടിയെന്ന് കാണിച്ച് മറ്റൊരു കേസും ഉള്‍പ്പെടുത്തി. എന്നാല്‍ ഈ കേസിലെ പ്രതി കോടതിയില്‍ എത്തിയപ്പോള്‍ കുറവച്ചനെ അറിയില്ലെന്നു പറഞ്ഞു. ഇതോടെ കോടതിയില്‍ നിന്നും പൊലീസിനു രൂക്ഷ വിമര്‍ശനം എല്‍ക്കേണ്ടി വന്നു.
ഒരുകാലത്ത് കുറുവച്ചന്‍ റോഡിലിറങ്ങിയാല്‍ പൊലീസ് പൊക്കുമെന്ന നില പോലും വന്നു. ബിസിനസ് തകര്‍ക്കാനുള്ള നീക്കവും പോലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി. തൃശൂര്‍ മണ്ണുത്തിയിലെ മയൂര എന്ന അദേഹത്തിന്‍റെ ബാറില്‍ ഗുണ്ടകളെ വിട്ട് അടിയുണ്ടാക്കിപ്പിക്കുക , നികുതി കുടിശ്ശികയുണ്ടെന്ന് കാണിച്ച് ബാര്‍ പൂട്ടിക്കുക, ഇങ്ങനെ പല ശ്രമങ്ങളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായി. അപ്പോഴൊക്കെ കോടതി ആയിരുന്നു കുറുവച്ചന്‍റെ രക്ഷ. കഞ്ചാവ് കേസില്‍ പൂട്ടാനും പൊലീസ് പദ്ധതി തയ്യാറാക്കി. ഒരു ചാക്ക് കഞ്ചാവ് കുറുവച്ചന്റെ വീട്ടില്‍ കൊണ്ടു വച്ചതിന് ശേഷം കുടുക്കാനായിരുന്നു ശ്രമം.എന്നാല്‍ പൊലീസിലെ നല്ലവരായ ചിലര്‍ ഈ വിവരം കുറുവച്ചനേ അറിയിച്ചിരുന്നു. വീട് പൂട്ടി പോയതിനാല്‍ കുറുവച്ചനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ലൈസന്‍സുള്ള തോക്കിന് ഉടമായ കുറുവച്ചനെ നേരിട്ട് തല്ലാന്‍ പൊലീസിനും ഭയം ആയിരുന്നു. നാട്ടുകാരും കുരുവച്ചന്‍റെ ഒപ്പം ആയിരുന്നു.
ഒടുവില്‍ ഇ കെ നായനാരും ജയറാം പടിക്കലും ഇടപെട്ടാണ് കുറവച്ചന് എതിരായ കേസുകള്‍ക്ക് ഒരു വിരാമം ആകുന്നത്. അന്ന് ഡിജിപിയായിരുന്ന ജോസഫ് തോമസിനെ വീട്ടില്‍ വിളിച്ചുവരുത്തി മാപ്പുപറയിപ്പിക്കയും അത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു കുറവച്ചന്‍. ആഡംബര വാഹന പ്രിയനായിരുന്നു അദ്ദേഹം. ബെസ്ന് കറുകളോട് വല്ലാത്ത കമ്പം ആയിരുന്നു അദ്ദേഹത്തിന്. സിനിമാ വിവാദങ്ങള്‍ക്കിടയും തോക്കുമായി നില്‍ക്കുന്ന കുരുവച്ചന്‍റെ ചിത്രം നവ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.