73 വർഷത്തെ സസ്പെൻസിന് ശേഷം കടൽത്തീരത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൃതദേഹത്തിന് പിന്നിലുള്ള രഹസ്യം പുറത്തുകൊണ്ടു വന്നിരിക്കുകയാണ് വിദഗ്ധർ. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിൽ അധികമായി മറഞ്ഞിരിക്കുന്ന ദുരൂഹതയ്ക്കാണ് ഇതോടെ വിരാമം ആയിരിക്കുന്നത്. ഈ മൃതദേഹം മെൽബൺ സ്വദേശിയായ കാൾ വെബ് എന്ന ആളുടേതാണെന്ന് അഡ്ലയിട് സർവ്വകലാശാലയിലെ ഡെറിക് അബോട്ട് എന്ന ഗവേഷകന്‍ കണ്ടെത്തി.
1948 ഡിസംബർ ഒന്നിന് അഡ്ലയ്ഡ് സോമര്‍ട്ടണ്‍ ബീച്ചിൽ നിന്നാണ് ഈ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ടാണ് സോമര്‍ട്ടന്‍ മനുഷ്യൻ എന്ന പേരിൽ ഇയാള്‍ അറിയപ്പെട്ടിരുന്നത്. 40 വയസ്സിനു മുകളിൽ പ്രായം തോന്നിച്ചിരുന്ന ശവശരീരത്തിന് അഞ്ചടി 11 ഇഞ്ച് ഉയരം ഉണ്ടായിരുന്നു. പകുതി വലിച്ച് സിഗരറ്റ് കോളറിനുള്ളില്‍ തിരുകിയിരുന്നു. ഷർട്ടിലെ പോക്കറ്റിൽ ഒരു പേർഷ്യൻ കവിതയുടെ അവസാനത്തെ വരി ആയ ‘തമം ഷുദ്’ എന്നു എഴുതിയിരുന്നു. ‘അത് പൂർത്തിയായി’ എന്നാണ് അതിൻറെ അർത്ഥം. കൂടാതെ യുദ്ധകാലത്തുള്ള ഒരു കോഡും മൃതശരീരത്തിനു അടുത്ത് നിന്നും കിട്ടിയ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. ഇതോടെ കൊല്ലപ്പെട്ട വ്യക്തി ഒരു ചാരൻ ആണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ഇയാളുടെ പക്കല്‍ ബസ്സിന്റെയും ട്രെയിനിന്റെയും നിരവധി ടിക്കറ്റുകൾ, ഒരു ചൂയിംഗം, കുറച്ച് തീപ്പെട്ടികൾ, ചീപ്പുകൾ, ഒരു പാക്കറ്റ് സിഗരറ്റ് എന്നിവയും ഉണ്ടായിരുന്നു. എന്നാല്‍ ഈ വ്യക്തി ആരാണെന്ന് തിരിച്ചറിയുന്നതിനുള്ള ഒരു രേഖയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാളുടെ ശരീരത്തിൽ നിന്നും കിട്ടിയില്ല. മരിച്ച വ്യക്തി ആരാണെന്ന് കണ്ടെത്തുന്നതിന് വേണ്ടി ഇയാളുടെ വിരലടയാളം പോലീസ് ലോകത്താകമാനം അയച്ചു. പക്ഷേ അവകാശികൾ ആരും എത്തിയില്ല. തുടർന്ന് ഇയാളുടെ മൃതദേഹം അടക്കം ചെയ്തു. ‘അജ്ഞാത മനുഷ്യൻ ഇവിടെയുണ്ട്’ എന്ന് ശവകുടീരത്തിൽ എഴുതിയിരുന്നു.
പതിറ്റാണ്ടുകളായി നടക്കുന്ന ഈ കേസ് തീര്‍പ്പാക്കുന്നതിനായി കഴിഞ്ഞ വർഷം ഇയാളുടെ മൃതശരീരത്തിന്റെ ഭൗതിക അവശിഷ്ടങ്ങൾ പുറത്തെടുത്ത് വീണ്ടും പരിശോധന നടത്തി. ഇയാളുടെ ഡിഎൻഎ പരിശോധിച്ച് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള ദൗത്യം ഡെറിക് അബോട്ട് എന്ന ഗവേഷകന്‍ ഏറ്റെടുത്ത് മുന്നോട്ട് വന്നു. ഇതിനായി മറ്റൊരു ഫോറൻസിക് വിദഗ്ധന്റെ സഹായവും അദ്ദേഹം തേടി. ഇവർ നടത്തിയ അന്വേഷണത്തിൽ ഇത് കാൾ വെബ് എന്ന ആളാണെന്ന് സ്ഥിരീകരിച്ചു. 1905 നവംബർ 16നു മെല്‍ബണിന്റെ സമീപത്തുള്ള ഫുഡ്സ്ക്രെയിലാണ് ഇദ്ദേഹം ജനിച്ചത്. ആറ് മക്കളില്‍ ഇളയവൻ ആയിരുന്നു വെബ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട കൂടുതൽ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോ ശാസ്ത്രജ്ഞർ