കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ സ്കേറ്റിംഗ് ബോർഡിൽ യാത്ര ചെയ്യാൻ കൊതിച്ച അനസ് തന്റെ സ്വപ്നം ബാക്കി വച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ലക്ഷ്യത്തിലേക്ക് എത്താൻ കേവലം മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെയാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അനസ് മരണപ്പെട്ടത്.
അനസ് കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് സ്കേറ്റിംഗ് ബോർഡിൽ തനിച്ച് യാത്ര ചെയ്യാൻ തുടങ്ങിയത് മെയ് 29നാണ്. കഴിഞ്ഞ ദിവസം ഹരിയാനയിൽ വച്ച് ഉണ്ടായ അപകടത്തിലാണ് അനസ് മരണപ്പെടുന്നത്. റോഡിലൂടെ സ്കേറ്റ് ചെയ്തു പോകുന്നതിനിടെ ട്രക്ക് ഇടിച്ചായിരുന്നു മരണം. കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് ഏകദേശം 3800 കിലോമീറ്റർ ദൂരമാണുള്ളത്. ഒടുവിൽ ലക്ഷ്യത്തിനു തൊട്ടടുത്ത് എത്തുന്നതിന് മുന്പ് ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ബന്ധുക്കളും.
ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ പഞ്ച ഗുളയിൽ വെച്ച് അനസിനെ ഒരു ട്രാക്ക് ഇടിക്കുക ആയിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് അനസ് മരണത്തിന് കീഴടങ്ങുക ആയിരുന്നു. നിയമ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് ബന്ധുക്കൾ ഹരിയാനയിലേക്ക് തിരിച്ചു.
ഈ യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് മാത്രമാണ് താൻ ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് അനസ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. കൈവശം രണ്ടു ജോഡി വസ്ത്രവും ഷൂസും ഹെൽമറ്റും മാത്രമായിരുന്നു എടുത്തിരുന്നത്. വീട്ടുകാരോട് യാത്ര പറഞ്ഞു ഒരു സുഹൃത്തിന്‍റെ ഒപ്പം കന്യാകുമാരിയിലേക്ക് തിരിക്കുക ആയിരുന്നു. കാശ്മീർ യാത്ര പൂർത്തിയാക്കിയതിനു ശേഷം അയല്‍ രാജ്യങ്ങളായ ഭൂട്ടാൻ, നേപ്പാൾ, കമ്പോഡിയ എന്നിവിടങ്ങളിലേക്ക് സ്കേറ്റിംഗ് ബോർഡിൽ തന്നെ യാത്ര പോകണമെന്ന് മോഹവും ബാക്കിയാക്കിയാണ് അനസ്സ് വിട വാങ്ങിയത്.