ന്യൂയോറ്ക്കില് നടന്ന അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടെയും രോഗം പൂര്‍ണമായി ഭേദമായി റിപ്പോര്‍ട്ട്. യൂ എസ്സിലെ ഒരു ചെറിയ ക്ലിനിക്കിലാണ് 18 അര്‍ബുദ രോഗികളെ വെച്ച് ക്യാന്‍സര്‍ രോഗികളുടെ ശരീരത്തില്‍ മരുന്ന് പരീക്ഷണം നടത്തിയത്. ഇതാണ് വിജയം കണ്ടത്. പരീക്ഷണത്തില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും രോഗം പൂര്‍ണമായി ഭേദമാകുന്നതെന്ന് ആദ്യത്തെ സംഭവം ആണെന്ന് പ്രമുഖ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡോസ്ടാര്‍ലിമാബ് എന്നു പേര് നല്‍കിയിരിക്കുന്ന മരുന്ന് ആറ് മാസക്കാലം കഴിച്ചതോടെ എല്ലാ രോഗികളുടെയും ശരീരത്തില്‍ നിന്നും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇവര്‍ക്ക് മലായശ അര്‍ബുദം ആയിരുന്നു ബാധിച്ചത്. ഈ രോഗികള്‍ക്കെല്ലാം തന്നെ ഒരേ മരുന്നാണ് നല്‍കിയത്. ഇവര്‍ക്ക് ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലായിട്ടാണ് മരുന്ന് നല്‍കിയത്. പിന്നീട് ആറ് മാസത്തിന് ശേഷം പരിശോധിച്ചപ്പോള്‍ ഇവരുടെ അര്‍ബുദ കോശങ്ങള്‍ അപ്രത്യക്ഷമായതായി ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസ്സിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

മലാശയ അര്‍ബുദം മാറുന്നതിന് കീമോതെറാപ്പിയും ശസ്ത്രക്രിയയും ഉള്‍പ്പടെയുള്ള ചികിത്സകള്‍ നടത്തിയെങ്കിലും പ്രത്യേകിച്ച് യാതൊരു ഫലവും കാണാതെ വന്നതോടെയാണ് രോഗികള്‍ പരീക്ഷണത്തിന് തയ്യാറായത്. എന്നാല്‍ കേവലം ആറ് മാസത്തെ ചികിത്സ കൊണ്ട് ക്യാന്‍സര്‍ കോശങ്ങള്‍ ഇവരുടെ ശരീരത്തില്‍ നിന്നും പരിപൂര്‍ണ്ണമായി അപ്രത്യക്ഷമാവുക ആയിരുന്നു. രോഗം ഭേദമാകുമെന്ന് ഈ പരീക്ഷണത്തില്‍ പങ്കെടുത്ത ആരും തന്നെ വിശ്വസിച്ചിരുന്നില്ല. ട്യൂമറുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ കീമോതെറാപ്പിയോ ശസ്ത്രക്രിയയോ ചെയ്യാന്നായിരുന്നു തീരുമാനിച്ചതെങ്കിലും അത് വേണ്ടി വന്നില്ല. വളരെ വലിയ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം ഈ സംഭവത്തെ കാണുന്നത്.