നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ തന്നെ വ്യാജ തെളിവുകളുണ്ടാക്കിയെന്ന് ആരോപണവുമായി രംഗത്ത് വന്ന മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ, സര്‍വീസ്സില്‍ നിന്നും വിരമിച്ചതിന് ശേഷം ഇത്തരം വിവാദങ്ങളില്‍ കുരുങ്ങുന്നത് ആദ്യമായല്ല.
പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായും കടുത്ത മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്നും ഉള്ള ശ്രീലേഖയുടെ തുറന്നു പറച്ചില്‍ സേനയുടെയാകെ മോറൈലിനെ തന്നെ തകര്‍ക്കാന്‍ ഉതകുന്നതായിരുന്നു. ഒരു ഡി.ഐ.ജി വനിതാ എസ്.ഐയെ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയത് നേരിട്ടറിയാമെന്നതായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്‍ശം. എന്നല്‍ ഡി.ഐ.ജിക്കെതിരെ എന്തുകൊണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥയായിരുന്ന ശ്രീലേഖ നിയമനടപടി ആവശ്യപ്പെട്ടില്ലെന്നും ഇത് രാത്രിയും പകലെന്നും വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളില്‍ പോലും പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ളതാണെന്ന് കാണിച്ചു പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. ഏത് ഡി.ഐ.ജിയാണ് മോശമായി പെരുമാറിയതെന്ന് പറയണമെന്ന് പൊലീസ് സംഘടന ഇവരെ വെല്ലുവിളിച്ചെങ്കിലും ശ്രീലേഖ മറുപടി നല്കാന്‍ തയ്യാറായില്ല.
കൂടാതെ ആലുവ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദിലീപിനെ സഹായിച്ചെന്ന തരത്തിലുള്ള അവരുടെ പ്രസ്താവനയും വലിയ വിവാദത്തിന് വഴി വച്ചിരുന്നു. എന്നാല്‍ ദിലീപിനെ സഹായിച്ചത് മാനുഷിക പരിഗണന മൂലമാണെന്നും ജയില്‍ ഡി.ജി.പി എന്ന നിലയില്‍ നല്‍കിയത് റിമാന്‍ഡ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രമാണെന്നും ശ്രീലേഖ പറയുകയുണ്ടായി. മുന്‍പൊരിക്കല്‍ പൊലീസിലെ മാനസിക പീഡനം സഹിക്കാനാവാതെ ഐ.പി.എസില്‍ നിന്ന് രാജി വയ്ക്കാനൊരുങ്ങിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള പൊലീസുകാര്‍ക്ക് എന്തും ചെയ്യാമെന്നും അവര്‍ക്ക് ഡി.ജി.പി ഉള്‍പ്പെടെ ആരെയും തെറി വിളിക്കാമെന്നും എന്നതാണ് പൊലീസിലെ സ്ഥിതിയെനും ശ്രീലേഖ തുറന്നു പറഞ്ഞിട്ടുണ്ട്.
കിളിരൂര്‍ കേസിലെ പ്രതി ആയ ലതാനായരെ തല്ലിയെന്ന് സര്‍വീസ്സില്‍ നിന്നും വിരമിച്ചതിന് ശേഷം ശ്രീലേഖ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രതിയെ തല്ലുന്നത് നിയമപരമല്ലങ്കിലും ഇങ്ങനെ തല്ലുന്നതിന് ഒരു
ന്യായമുണ്ടെന്ന് പറഞ്ഞ അവര്‍ ലതാ രണ്ടടി കൊടുക്കാനാവാത്തതില്‍ ഇപ്പോഴും ദുഃഖമുണ്ടെന്നും പ്രതികരിച്ചിരുന്നു. ഏറ്റവും ഒടുവിലത്തേതാണ് ദിലീപ് നിരപരാതിയാണെന്ന് കാണിച്ചു അവര്‍ നടത്തിയ പ്രസ്താവന.