കല്ലമ്ബലം ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്ക് വിഷം കൊടുത്ത് അവരുടെ മരണം ഉറപ്പാക്കിയതിന് ശേഷം മണിക്കുട്ടന് ആത്മഹത്യ ചെയ്തു എന്നാണ് പോലെസിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നു. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായ നിരവധി അസുഖങ്ങളും ഇത്തരം ഒരു കടുംകൈക്ക് ഗൃഹനാഥനെ പ്രേരിപ്പിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗൃഹനാഥനായ മണിക്കുട്ടനെ(46) തൂങ്ങി മരിച്ച നിലയിലും ഇയാളുടെ ഭാര്യ സന്ധ്യ (38) മക്കളായ അജീഷ്(15) അമേയ(13), മണികുട്ടന്റെ അമ്മയുടെ സഹോദരി ദേവകി (80) എന്നിവരെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ ഒപ്പം വീട്ടിലുണ്ടായിരുന്ന മണിക്കുട്ടന്റെ അമ്മ വാസന്തി(85) മാത്രമാണ് ഈ മരണത്തില്‍ നിന്ന് രക്ഷപെട്ട ഏക അംഗം.
ലഭിക്കുന്ന വിവരം അനുസരിച്ച് തമിഴ്നാട്ടില്‍ 12 ലക്ഷം രൂപയ്ക്ക് ഇയാള്‍ പാട്ടത്തിനെടുത്ത മാമ്ബഴ തോട്ടം കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രയോജനപ്പെടാതെ പോയി. ഇത് വലിയ കടബാധ്യത ഉണ്ടാക്കി എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ മൂത്ത സഹോദരന്റെ പേരില്‍ ഉണ്ടായിരുന്ന വീടും വസ്തുവും 8 ലക്ഷം രൂപയ്ക്ക് വാങ്ങി 5 ലക്ഷത്തോളം രൂപ ചെലവഴിച്ച് പുതുക്കിയിരുന്നു. ഈ രീതിയിലും വലിയ ബാധ്യത ഉണ്ടായി. പിന്നീട് തടി ബിസിനസ് ആരംഭിച്ചെങ്കിലും അത് പ്രതീക്ഷിച്ച രീതിയില്‍ നേട്ടം നല്‍കിയില്ല. കൂടാതെ പല ആവശ്യങ്ങള്‍ക്കായി ഇയാള്‍ ബാങ്കില്‍ നിന്നും വായ്പ്പ എടുത്തിരുന്നു. അതിന്റെ തിരിച്ചടവും മുടങ്ങി.
മകള്‍ അമേയ ശ്വാസം മുട്ടലിന് വളരെ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. ഭാര്യ സന്ധ്യയ്ക്ക് ഗര്‍ഭാശയ സംബന്ധമായ അസുഖത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. മണിക്കുട്ടന് വൃക്കയില്‍ കല്ലിന്റെ അസുഖവും ഉണ്ടായിരുന്നു. ഇതെല്ലാമാണ് മണിക്കുട്ടനെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ദമ്ബതികള്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിച്ചു വരുന്നു.