വരനെ സാക്ഷി നിര്‍ത്തി, കല്യാണ മണ്ഡപത്തില്‍ വച്ച് കാമുകിയുടെ കഴുത്തില്‍ താലി ചാര്‍ത്തി യുവാവ്

by Reporter

ബീഹാറിലെ നളന്ദയില്‍ നടന്ന ഒരു വിവാഹം സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും ഒരേപോലെ ഇടം പിടിച്ചു. കല്ല്യാണ മണ്ഡപത്തിലെത്തിയ വരനെ സാക്ഷി നിര്‍ത്തി കാമുകന് വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത് ഏവരെയും ഞെട്ടിച്ചു. സിനിമയില്‍ കാണുന്ന നാടകീയ രംഗങ്ങള്‍ പോലെ താലി കെട്ടിയതിന് ശേഷം വധുവിന്റെ നെറുകയില്‍ കാമുകന്‍ സിന്ദൂരവും ചാര്‍ത്തി. ഇത് വലിയ പ്രശ്നങ്ങള്‍ക്കാണ് വഴി വച്ചത്.  തുടര്‍ന്നു വിവാഹ മണ്ഡപത്തിലുണ്ടായിരുന്ന വരനും ബന്ധുക്കളും ഈ വിവാഹത്തില്‍ നിന്നും പിന്മാറി. ബീഹാറിലെ മുബാറക്‌പൂര്‍ ഗ്രാമത്തില്‍ വച്ച് കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു നാട്ടുകാരെ ഏവരെയും ഞെട്ടിച്ച സംഭവ വികാസങ്ങള്‍  അരങ്ങേറിയത്. തുടര്‍ന്നു കല്ല്യാണ മണ്ഡപത്തില്‍ എത്തിയ  അതിഥികള്‍ എല്ലാവരും ചേര്‍ന്ന് കാമുകനെ അതി ക്രൂരമായി മര്‍ദ്ദിച്ച്‌ അവശനാക്കി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ തലയ്‌ക്ക് അതീവ ഗുരുതരമായി പരിക്കു പറ്റിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇയാള്‍ ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍  ചികിത്സയിലാണ്.

പെണ്‍കുട്ടിയുടെയും ഇവരുടെ കാമുകനായ മുകേഷിന്റെയും വീടുകള്‍ മുബാറക്‌പൂര്‍ ഗ്രാമത്തിലാണ് ഉള്ളത്. വളരെ വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരു യുവാവുമായി യുവതിയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് വേദിയിലെത്തി കാമുകന്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.  വിവാഹ വേദിയിലെത്തി  തന്റെ കഴുത്തില്‍ താലി ചാര്‍ത്തണമെന്നും സിന്ദൂരം അണിയിക്കണമെന്നും പെണ്‍കുട്ടിയാണ്  കാമുകനായ മുകേഷിനോട് അഭ്യര്‍ത്ഥിച്ചത്. അല്ലാത്ത പക്ഷം താന്‍  ജീവന്‍ അവസാനിപ്പിച്ചു കളയുമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ടാണ് താന്‍ വേദിയിലെത്തി അത്തരം ഒരു പ്രവൃത്തി ചെയ്തതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

Leave a Comment