നിങ്ങളോട് ഒറ്റ ചോദ്യം മാത്രം ?  വിവാദ വെളിപ്പെടുത്തലില്‍ മുന്‍  ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖയെ വെല്ലുവിളിച്ച് ബാലചന്ദ്രകുമാര്‍

by Reporter

നടി ആക്രമിക്കപ്പെട്ട കേസ് തുടരന്വേഷണം പൂര്‍ത്തിയാക്കി വിധി പറയാന്‍ ദിവസ്സങ്ങള്‍ കാത്തിരിക്കുന്നതിനിടെയാണ് പുതിയ ചില വെളിപ്പെടുത്തലുമായി മുന്‍  ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ രംഗത്ത് വന്നത്. ഈ കേസ്സില്‍ പോലീസിനെതിരെയും പ്രതി സ്ഥാനത്തുള്ള നടന്‍ ദിലീപിനെ അനുകൂലിച്ചും നിരവധി തുറന്നു പറച്ചിലാണ് അവര്‍ നടത്തിയത്. ഇത് സമൂഹ മാധ്യമത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇപ്പോഴിതാ  കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന അവരുടെ ആരോപണങ്ങള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്ത് വന്നിരിക്കുകയാണ്.

മുന്‍ ജയില്‍ ഡീ ജീ പീ ആയിരുന്ന ശ്രീലേഖ ദിലീപിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ശ്രമിക്കുന്നതെന്നും അതിനായി അവര്‍ പുതിയൊരു തിരക്കഥ ഉണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. കൂടാതെ അദ്ദേഹം ശ്രീലേഖയ്ക്കെതിരെ ചില വെല്ലുവിളികളും ഉന്നയിച്ചു. ഇഷ്ടപ്പെടുന്ന നടനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ഒരു തിരക്കഥയുണ്ടാക്കി അത്  ഘട്ടം ഘട്ടമായി പറയാന്‍ ശ്രമിക്കുകയാണ് ശ്രീലേഖ ചെയ്യുന്നത്.  ഒരുപക്ഷേ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുന്പ് തന്നെ ഇത്തരം ഒരു പദ്ധതി  തയ്യാറാക്കിയതായിരിക്കാം. സര്‍വീസ്സില്‍ തുടരുമ്പോള്‍ അവര്‍ക്ക് പറയാന്‍ പരിമിതികളുണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.

സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആദ്യം പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ അവര്‍ ഇപ്പോള്‍ പറയുന്നത് തിരക്കഥയുടെ രണ്ടാം ഘട്ടമാണെന്നു അദ്ദേഹം ആരോപിച്ചു. തുടരന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കാമെന്ന് കരുതി അവര്‍ നടത്തിയ അഭിപ്രായപ്രകടനമായിട്ടേ താന്‍ ഇതിനെ കാണുന്നുള്ളൂ എന്നു ബാലചന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. സത്യസന്ധതയുള്ള ഉദ്യോഗസ്ഥയാണെങ്കില്‍ പ്രതിയോട് ഒളിപ്പിച്ച രണ്ട് ഫോണുകള്‍ പൊലീസിന് കൊടുക്കാന്‍ പറയാന്‍ ബാലചന്ദ്രകുമാര്‍ വെല്ലു വിളിച്ചു. സര്‍വീസിലുള്ളപ്പോള്‍ രേഖാമൂലം പരാതി നല്‍കാതെ ഇപ്പോള്‍ വളച്ചൊടിച്ച്‌ പ്രതിയുടെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Leave a Comment