വിദേശ വനിത കൊലപ്പെട്ട കേസ്സില്‍ വിചാരണ നടക്കുന്നതിടെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ ഫോട്ടോ കാണാതായി. പ്രതിഭാഗം അഭിഭാഷകരാണ് ഇതിന് പിന്നിലെന്ന് കോടതിയുടെ ഭാഗത്ത് നിന്നും ആരോപണം ഉയര്‍ന്നു. ഈ ഫോട്ടോ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ഇത് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ക്കെതിരെ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുമെന്നും ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അറിയിച്ചു. മാത്രവുമല്ല സംഭവത്തില്‍ ക്ഷുഭിതനായ ജഡ്ജി സാക്ഷി വിസ്താരം നിര്‍ത്തി വച്ച് ചേംബറിലേയ്ക്ക് തിരികെ പോകാന്‍ ഒരുങ്ങി.
ഫോട്ടോ നഷ്ടപ്പെട്ടതിന് പിന്നിലുള്ള ഉത്തരവാദത്തത്തില്‍ നിന്ന് കോടതിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് പ്രതിഭാഗത്തിന്റെ അഭിഭാഷകരായ ദിലീപ് സത്യനും മൃദുല്‍ ജോണ്‍ മാത്യൂവും അഭിപ്രായപ്പെട്ടു. കോടതി നടക്കുന്ന ഹാളിലുള്ള എല്ലാവരെയും ദേഹ പരിശോധന നടത്തണമെന്നും അറിയിച്ചു. ഇത് കേട്ടതോടെ വീണ്ടും ചെയറില്‍ ഇരുന്ന ജഡ്ജി, ആരും കോടതി മുറിയുടെ വെളിയില്‍ പോകരുതെന്നും രണ്ട് മണിയ്ക്കകം നഷ്ടപ്പെട്ട ഫോട്ടോ കണ്ടെത്തണമെന്നും കോടതി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും നഷ്ടപ്പെട്ട ഫോട്ടോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ജഡ്ജി ചേംബറിലേയ്ക്ക് മടങ്ങിപ്പോയെങ്കിലും അഭിഭാഷകരും മറ്റ് ജീവനക്കാരും കോടതി മുറിക്കുളില്‍ തന്നെ തങ്ങി. ചേംബറിലെത്തിയ ജഡ്ജിയുടെ മേശപ്പുറത്തു തന്നെ ഉണ്ടായിരുന്നു കാണാതായ ഫോട്ടോ. രേഖകളില്‍ ഒപ്പിട്ട ശേഷം ജഡ്ജി ഫോട്ടോ മടക്കി നല്‍കിയപ്പോള്‍ അതില്‍ ഒരെണ്ണം മേശപ്പുറത്തെ ഫയലുകള്‍ക്കിടയില്‍ കുടുങ്ങിയതായിരുന്നു ആശയക്കുഴപ്പത്തിന് കാരണം.
ഏതായലും കുറച്ചു സമയം നീണ്ടു നിന്ന അനിശ്ചിതത്വത്തിന് അതോടെ വിരാമം ആയി. പ്രശ്നം പരിഹരിച്ചതോടെ ഉച്ചയക്ക് ശേഷം കേസിന്റെ വിചാരണ വീണ്ടും തുടങ്ങി.