ജാര്‍ഖണ്ഡില്‍ വ്യവസായിയെ വെടി വച്ച് കൊലപ്പെടുത്തിയ കേസില്‍ മകള്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കനയ്യസിംഗെന്ന വ്യവസായിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇദ്ദേഹത്തിന്‍റെ മൂത്ത മകള്‍ അപര്‍ണയെന്ന 19കാരിയെയും കാമുകനായ രജ് വീര്‍ എന്ന 21 കരാനെയും നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇപ്പൊഴും കുറ്റകൃത്യത്തില്‍ നേരിട്ടു രണ്ട് പ്രതികള്‍ ഒളിവിലാണ്.
ജൂണ്‍ 30-ആണ് ഹരി ഓംനഗറിലെ അപ്പാര്‍ട്ട്‌മെന്റിന് അടുത്തു വച്ച് കനയ്യസിങ് വെടിയേറ്റ് മരിച്ചത്. വാഹനത്തിലെത്തിയ സംഘം കനയ്യക്കു നേരെ നേരേ വെടി ഉതിര്‍ത്തതിന് ശേഷം കടന്നു കളയുക ആയിരുന്നു. സമീപത്തു സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതും ദൃക്‌സാക്ഷികള്‍ ആരും ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായി മാറി. പിന്നീട് കനയ്യസിങ്ങിന്റെ മകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
കനയ്യസിങ്ങിന്റെ മകള്‍ അപര്‍ണയും രജ് വീറും അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അവരുടെ ബന്ധത്തെ കനയ്യസിങ് എതിര്‍ത്തു. ഇയാള്‍ രജ് വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്കു നേരെ തോക്ക് ചൂണ്ടി ഭീഷണി മുഴക്കി. ഇതോടെ രജ് വീറും കുടുംബവും അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം മാറി.അപര്‍ണയുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ തയ്യാറെടുക്കുക ആയിരുന്നു കനയ്യ സിംഗ്. തുടര്‍ന്നാണ് പിതാവിന്‍റെ കഥ കഴിക്കാന്‍ അപര്‍ണ തീരുമാനിക്കുന്നത്. കാമുകനുമായി ചേര്‍ന്ന് കൊലപാതകത്തിനുള്ള ആസൂത്രണം നടത്തി.
കാമുകന് പറഞ്ഞതനുസരിച്ച് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്കി. ക്വട്ടേഷന്‍ സംഘത്തിന് പ്രതിഫലമായി തന്റെ കൈയ്യിലുണ്ടായിരുന്ന വജ്രമോതിരവും പണവും നല്‍കി. വെടി വച്ച് കൊലപ്പെടുത്തുന്നതിനായി ബിഹാറില്‍നിന്ന് നാടന്‍ തോക്കും സംഘടിപ്പിച്ചു. പിതാവിന്‍റെ ഓരോ നീക്കവും മകള്‍ അറിയിച്ചുകൊണ്ടിരുന്നു. അപ്പാര്‍ട്ട്മെന്‍റിന് പുറത്തു വച്ച് കനയ്യസിങ്ങിനെ വെടി വച്ചിട്ടത്തിന് ശേഷം മൂവരും ഒളിവില്‍ പോയി. ഈ ഗ്രൂപ്പില്‍ നിഖില്‍ ഒഴികെ ബാക്കി രണ്ടുപേരും ഇപ്പോഴും ഒളിവിലാണ് ഉള്ളത്.