കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്ന മറിയ ജയിംസ് എവിടെയാണെന്നതിന് കൃത്യമായ ഉത്തരം ഇപ്പൊഴും ഇല്ല. രാജ്യത്തെ വിവിധ ഏജന്‍സികള്‍ മാറി മാറി അന്വേഷിച്ചിട്ടും ജെസ്‌നയെ കുറിച്ചു കൂടുതല്‍ വിവരങള്‍ ഒന്നും ലഭ്യമല്ല. ഏറ്റവും ഒടുവില്‍ ദേശീയ അന്വേഷണ ഏജന്‍സി എത്തിച്ചേര്‍ന്നിരിക്കുന്ന അനുമാനം ജെസ്‌ന വിദേശത്തേക്ക് കടന്നിരിക്കാം എന്നതാണ്. ഏതെങ്കിലും തീവ്രവാദ സംഘടനകളുടെ പിടിയില്‍ പെട്ടോ എന്നതും അന്വേഷിക്കുന്നുണ്ട്. ഇന്റര്‍പോളിന് വിവരം നല്‍കി അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍.
ജസ്നയുടെ തിരോദ്ധാനം നടന്ന ദിവസങ്ങളിലെ വിമാന ടിക്കറ്റുകള്‍ പരിശോധിച്ചത്തില്‍ നിന്നും ചില സൂചനകള്‍ കിട്ടിയിരുന്നു. പക്ഷേ യാത്രക്കാരെ ചോദ്യം ചെയ്തതില്‍ നിന്നും പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. കൂടാതെ ജസ്ന മറ്റൊരു സംസ്ഥാനത്തു ജീവിക്കുന്നതായുള്ള വിവരങ്ങള്‍ക്ക് യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മനുഷ്യക്കടത്തിന്‍റെ ഭാഗമായി രാജ്യംവിട്ടു എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്തു അന്വേഷണം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്.
സൈബര്‍ പൊലീസുമായി ചേര്‍ന്ന് പതിനായിരത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചിരുന്നു. ജസ്നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഈ കേസിന് ഇപ്പൊഴും വലിയ പുരോഗതി ഉണ്ടായിട്ടില്ല.
2021 ഫെബ്രുവരിയിലാണ് ഹൈക്കോടതി ഈ കേസ് സിബിഐക്കു വിട്ടത്. 2018 മാര്‍ച്ച് 22 നാണു വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജസ്നയെ കാണാതാകുന്നത്. മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കുടുംബം വിശ്വസ്സിക്കുന്നത്. പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന കൊല്ലമുളയില്‍ നിന്നും പോയത്. പിന്നീട് എരുമേലി ബസില്‍ കയറി. എരുമേലി ബസ് സ്റ്റാന്‍ഡില്‍നിന്നു മുണ്ടക്കയത്തേക്കുള്ള്‌ള ബസില്‍ കയറിയതായാണു ഏറ്റവും ഒടുവിലത്തെ വിവരം. പിന്നീട് ജസ്നയുടെ ഒരു വിവരവും ലഭ്യമല്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചതിന് ശേഷമാണ് ജെസ്ന പുറത്തു പോയത്. ഇപ്പൊഴും ഇരുട്ടില്‍ തപ്പുകയാണ് അന്വേഷണ സംഘം.