കഴിഞ്ഞ ദിവസം ചെന്നയില്‍ നിന്നും വളരെ വിചിത്രമായ ഒരു വിവാഹ തട്ടിപ്പിന്റെ കഥ പുറത്തു വരികയുണ്ടായി. 34 കാരനായ ടിഫിന്‍ സെന്റര്‍ ഉടമയാണ് ഈ തട്ടിപ്പിന് പിന്നില്‍. വി.പ്രഭാകരന്‍ എന്നാണ് ഈ വിരുതന്‍റെ പേര്. മദ്രാസ് ഐഐടിയിലെ ബയോകെമിസ്ട്രി പ്രൊഫസറാണ് താനെന്ന് മുംബൈയില്‍ ഉള്ള വധുവിനെയും മാതാപിതാക്കളെയും വിശ്വസിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് പ്രഭാകരന്‍റെ തട്ടിപ്പ് വിജയം കണ്ടത്. വധു ഷണ്‍മുഖ മയൂരി ഡോക്ടറാണ്. പ്രഭാകരന്‍ ജാഫര്‍ഖാന്‍പേട്ടയിലെ പെരിയാര്‍ സ്ട്രീറ്റില്‍ ഒരു ടിഫിന്‍ സെന്റര്‍ നടത്തി വരിക ആയിരുന്നു. വധുവിന്റെ വീട്ടുകാരില്‍ നിന്നും സ്വര്‍ണവും പണവും സ്ത്രീധനമായി വാങ്ങിയ പ്രഭാകരന്‍ വിവാഹിതനും, ഒരു കുട്ടിയുടെ പിതാവുമാണ്. തന്‍റെ ജീവിതം കടത്തില്‍ നിന്ന് കര കയറാനാണ് പ്രഭാകരന്‍ വിവാഹ തട്ടിപ്പിന് ഇറങ്ങി പുറപ്പെടുന്നത്.
താന്‍ ഒരു ഐഐടി പ്രൊഫസറാണെന്ന് പറഞ്ഞത് വിശ്വസിച്ച് മയൂരിയുടെ മാതാപിതാക്കള്‍ മകളെ വിവാഹം ചെയ്ത് കൊടുക്കുക ആയിരുന്നു. വലിയ ത്തുക വാങ്ങി ആയിരുന്നു വിവാഹം നടന്നത് . 110 പവന്‍ സ്വര്‍ണം, 15 ലക്ഷം രൂപയുടെ കാര്‍, 20 ലക്ഷം രൂപ വിലവരുന്ന മറ്റ് വസ്തുക്കള്‍ എന്നിവയാണ് സ്ത്രീധനമായി ലഭിച്ചത്. വിവാഹം കഴിഞ്ഞതിന് ശേഷം എന്നും വീട്ടില്‍ നിന്നിറങ്ങുന്ന പ്രഭാകരന്‍ രാത്രി വളരെ വൈകിയാണ് വീട്ടില്‍ തിരികെ എത്തുന്നത്. വീട്ടില്‍ അധിക സമയം ചെലവഴിക്കാറില്ലായിരുന്നു.
പ്രഭാകരന്റെ വീട്ടുകാര്‍ കൂടി അറിഞ്ഞുകൊണ്ടായിരുന്നു ഈ തട്ടിപ്പ്. മകന് ജോലിയുടെ തിരക്ക് മൂലമാണ് വീട്ടില്‍ വരാന്‍ കഴിയാത്തതെന്നാണ് വീട്ടുകാര്‍ ഭാര്യ മയൂരിയോട് പറഞ്ഞിരുന്നത്. ഇതില്‍ എന്തോ സംശയം തോന്നിയ മയൂരി സഹോദരനെയും കൂട്ടി ഐഐടിയില്‍ എത്തി തിരക്കിയപ്പോളാണ് പ്രഭാകരന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് കണ്ടെത്തുന്നത്. ആദ്യ ഭാര്യയുമായുള്ള പ്രഭാകരന്റെ ചാറ്റുകളും, കുട്ടിയുടെ ചിത്രവുമൊക്കെ മയൂരി കണ്ടെത്തി. പക്ഷേ അപ്പോഴേക്കും സ്ത്രീധനമായി കിട്ടിയ പണമുപയോഗിച്ച് പ്രഭാകരന്‍ തന്‍റെ വീട് പുതുക്കിപ്പണിഞ്ഞിരുന്നു. കടങ്ങള്‍ വീട്ടി മറ്റൊരു ടിഫിന്‍ സെന്റര്‍ തുടങ്ങുകയും ചെയ്തു.
2019ല്‍ ആദ്യമായി വിവാഹം കഴിച്ചു ആകെ കടത്തില്‍ മുങ്ങി നില്‍ക്കുക ആയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാം വിവാഹം കടം വീട്ടാനുള്ള മാര്‍ഗ്ഗമായിട്ടാണ് പ്രഭാകരനും കുടുംബവും കണ്ടത്. മയൂരി പൊലീസിനെ കണ്ട് പ്രഭാകരനെതിരെ പരാതി നല്‍കിയതോടെ ഇയാള്‍ക്കെതിരെ ഒന്നിലേറെ വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.