മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നഞ്ചിയമ്മക്കു ഇത് രണ്ടാം തവണയാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് വേണ്ടി പാടിയ പാട്ടിന് പുരസ്‌കാരം ലഭിക്കുന്നത്. ഇതേ ഗാനത്തിന് തന്നെ 2020ല്‍ കേരള സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചിരുന്നു. തന്‍റെ അറുപത്തിരണ്ടാം വയസ്സില്‍ അട്ടപ്പാടിയിലുള്ള ആദിവാസി ഊരില്‍ നിന്നും നഞ്ചിയമ്മ നടന്നു കയറുന്നത് രാഷ്ട്രപതി ഭവനിലേക്കാണ്. ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് വാങ്ങുമ്ബോള്‍ അതും മറ്റൊരു ചരിത്രമാണ്.
അട്ടപ്പാടി സ്വദേശിയായ പഴനി സ്വാമിയുടെ ആസാദ് കലാസംഘത്തിലെ അംഗമായിരുന്നു നഞ്ചിയമ്മ. അവര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് അഗ്ഗെദി നായഗ എന്ന ഡോക്യുമെന്ററിയില്‍ പാടി അഭിനയിച്ചതോടെയാണ്. ‘വെളുത്ത രാത്രികള്‍’ എന്ന ചിത്രത്തില്‍ മൂന്നു പാട്ടുകള്‍ പടിയിട്ടുണ്ട്. കൂടാതെ 2009ല്‍ ആദിവാസിപ്പാട്ട് വിഭാഗത്തില്‍ സംസ്ഥാന ഫോക്‌ലോര്‍ അക്കാദമിയുടെ അവാര്‍ഡും നാഞ്ചിയമ്മയെ തേടിയെത്തിയിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് വരുന്നതോടെയാണ് നഞ്ചിയമ്മയെ കേരളം അറിയുന്നത്. സച്ചിയുടെ കണ്ടെത്തലിനെ ഇന്ന് രാജ്യമൊട്ടാകെ ശരി വക്കുന്നു.
ഇരുള സമുദായാംഗമായ നഞ്ചിയമ്മ താമസ്സിക്കുന്നത് അട്ടപ്പാടി നക്കുപതി പിരിവ് ഊരിലാണ്. ഇരുള ഭാഷയില്‍ തന്നെയാണ് നഞ്ചിയമ്മ ഈ പാട്ട് എഴുതിയിരിക്കുന്നത്. ഈ ഗാനം ആലപിക്കുമ്പോള്‍ സിനിമയ്ക്ക് വേണ്ടിയാണെന്ന് പോലും അവര്‍ക്ക് അറിയില്ലായുരുന്നു. അട്ടപ്പാടിക്കു പുറത്തേക്ക് തന്നെ കൊണ്ടെത്തിച്ച സംവിധായകന്‍ സച്ചിയാണെന്ന് നഞ്ചിയമ്മ എപ്പോഴും പറയും. ഈ അവാര്‍ഡും അവര്‍ സമര്‍പ്പിക്കുന്നത് സച്ചിക്കാണ്. തനിക്ക് ലഭിച്ച ഈ അവാര്‍ഡിനെക്കുറിച്ച് സംസാരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോടും നാഞ്ചിയമ്മക്ക് പറയാനുള്ളത് തന്നെ ലോകം കാണിച്ചു തന്ന സച്ചിയെ കുറിച്ച് മാത്രമായിരുന്നു.